Monday, April 22, 2013


കളിപ്പാട്ടം

ഓർമ്മകൾ മൊട്ടിട്ട കാലത്തെന്നച്ഛന
ന്നാദ്യമായ് തന്ന കളിപ്പാട്ടം
പലവട്ടം കണ്ടാലും മതിവരാത്തത്ര
കൗതുകം തോന്നും കളിപ്പാട്ടം
കൂട്ടുകാർക്കിടയിലെ കേമനായ് മാറുവാൻ
കൂട്ടായിരുന്നൊരെൻ കളിപ്പാട്ടം

കട്ടിലിൻ കീഴെയും കോവണിത്താഴെയും
കാണാമറയത്തതൊളിച്ചിരിക്കും
കാലത്തെണീറ്റ് ഞാൻ ഓടി നടന്നങ്ങ്
തേടിപ്പിടിക്കുവാനായിരിക്കും
കാലം കടന്നപ്പോൾ ഞാൻ കൂട്ടുവിട്ടപ്പോൾ
കോലായിൽ കൽച്ചുമർക്കോണിലെങ്ങോ
കൺവെട്ടമെത്താ കൂരിരുൾ കീഴിലായ്
കൂമനെപ്പോലതൊളിച്ചിരുന്നു
തേടുവാനായന്നു പോയില്ല ഞാൻ
താടിയിൽ രോമം കിളിർത്തതിനാൽ

ഇന്നിതാ ഞാനീ കറങ്ങും കസേരയിൽ
മോർച്ചറി പോലെ തണുത്ത റൂമിൽ
അക്കങ്ങളോടായ് അങ്കം കുറിക്കവേ
തേടുന്നുവെൻ പഴയ കളിപ്പാട്ടത്തെ
എന്നന്തരംഗത്തിലെവിടെയോ നഷ്ടമാ
യെന്നും ഞാനോർക്കുമെൻ കളിപ്പാട്ടത്തെ.  

വാനപ്രസ്ഥം

ഇരുളെന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കട്ടെ
മൗനികൾ ദൈവങ്ങൾ നാവറുക്കട്ടെ
മൗനമെൻ കാതുകൾ മുറിച്ചെടുക്കട്ടെ
മന്ദമായ് മാരുതൻ ഓർമ്മകളും

സിരകളിലെ വിഷമെന്റെ യുക്തിയെടുക്കട്ടെ
തൂലിക മഷിയെന്റെ ഭാവനകളും
പൂക്കാത്ത പൂമാവിൻ ചോട്ടിലിടട്ടെ ഞാൻ
എന്നിലെ ശിഷ്ടമാം കാമനകളും

ഇപ്രകാരം ദാനധർമ്മാദികൾ
പൂർത്തീകരിച്ചു ഞാൻ പോയീടട്ടെ
തിരികെ വിളിക്കാതെ ഒരു വേളയോർക്കാതെ
എന്നെയീ വഴിയിലായ് വിട്ടയക്കൂ
ചരടുകൾ പൊട്ടിച്ചു നീലിമയിലൊഴുകുമൊരു
               ബഹുവർണ്ണ പട്ടമായ് തീർന്നീടുവാൻ                  

Thursday, February 23, 2012

സാറ്റ് കളി


നാല്പത് വർഷങ്ങൾക്കപ്പുറത്തന്നവൻ
കണ്ണാരം പൊത്തിയന്നെണ്ണിത്തുടങ്ങി
എൻ പിഞ്ചുകാലുകൾ ആവേശത്തോടെ-
യന്നോടി,ഒളിക്കുവാനിടങ്ങൾ തേടി
ഓടിയൊളിച്ചന്നു നാഗത്താൻ കാവിലും
നാരായണിയുടെ നാരകച്ചോട്ടിലും
ഓടിക്കിതച്ചവിടൊളിച്ചു നിന്നു
കാലക്രമേണ എൻ കാൽകൾ ബലിഷ്ട്മായ്
ഒളിക്കുവാനായി ഞാൻ പുതുപുത്തനിടങ്ങളെ
തേടിപ്പിടിച്ചുകൊണ്ടേയിരുന്നു
പാഷാണചഷകങ്ങൾക്കുള്ളിലൊളിച്ചു കൊണ്ട-
ന്നു ഞാനവനായ് കാത്തിരുന്നു
പിന്നീട് വിഷധൂളി നൽകിയ മറവിൽ
എൻ കാത്തിരിപ്പു ഞാൻ തുടർന്നു പോന്നു
ആസ്പത്രിക്കട്ടിലിൽ പുതച്ചുറങ്ങീടുംബോൾ
കരുതി ഞാനവനെന്നെ കണ്ടുവെന്ന്
കണ്ടില്ല , കണ്ടുപിടിച്ചില്ലതുവരെ
കരുതി ഞാനന്നു കളി ജയിച്ചുവെന്ന്
മുപ്പതു വർഷത്തെ തേഞ്ഞ ചെരുപ്പുകൾ
ഊരിക്കളഞ്ഞന്ന് നടന്നു നീങ്ങി
പിന്നീടൊരിക്കലെന്നുണ്ണിയുമായി ഞാൻ
കണ്ണാരംപൊത്തിക്കളിച്ചീടുംബോൾ
ഒരു ചെറു മന്ദഹാസത്തൊടെ വന്നവൻ
ചെവിയിലായ് ചൊല്ലി “സാറ്റ്!!”

Sunday, November 6, 2011

പ്രാസം തേടിയുള്ള ഒരു യാത്ര

  ലോകമൊരു മഹാകാവ്യമാണെന്നു ഞാൻ വിശ്വസിക്കുന്നു . എന്തു മാത്രം വികാരങ്ങളുടെ ഒരു മിശ്രിതമാണു സുന്ദരമായ ലോകം!!. മഹാകാവ്യ ത്തിന്റെ പ്രാസം തേടുവാനുള്ള എന്റെ ഒരു എളിയ പരിശ്രമമായ് ഇതിനെ കാണാം.