Monday, April 22, 2013


കളിപ്പാട്ടം

ഓർമ്മകൾ മൊട്ടിട്ട കാലത്തെന്നച്ഛന
ന്നാദ്യമായ് തന്ന കളിപ്പാട്ടം
പലവട്ടം കണ്ടാലും മതിവരാത്തത്ര
കൗതുകം തോന്നും കളിപ്പാട്ടം
കൂട്ടുകാർക്കിടയിലെ കേമനായ് മാറുവാൻ
കൂട്ടായിരുന്നൊരെൻ കളിപ്പാട്ടം

കട്ടിലിൻ കീഴെയും കോവണിത്താഴെയും
കാണാമറയത്തതൊളിച്ചിരിക്കും
കാലത്തെണീറ്റ് ഞാൻ ഓടി നടന്നങ്ങ്
തേടിപ്പിടിക്കുവാനായിരിക്കും
കാലം കടന്നപ്പോൾ ഞാൻ കൂട്ടുവിട്ടപ്പോൾ
കോലായിൽ കൽച്ചുമർക്കോണിലെങ്ങോ
കൺവെട്ടമെത്താ കൂരിരുൾ കീഴിലായ്
കൂമനെപ്പോലതൊളിച്ചിരുന്നു
തേടുവാനായന്നു പോയില്ല ഞാൻ
താടിയിൽ രോമം കിളിർത്തതിനാൽ

ഇന്നിതാ ഞാനീ കറങ്ങും കസേരയിൽ
മോർച്ചറി പോലെ തണുത്ത റൂമിൽ
അക്കങ്ങളോടായ് അങ്കം കുറിക്കവേ
തേടുന്നുവെൻ പഴയ കളിപ്പാട്ടത്തെ
എന്നന്തരംഗത്തിലെവിടെയോ നഷ്ടമാ
യെന്നും ഞാനോർക്കുമെൻ കളിപ്പാട്ടത്തെ.  

വാനപ്രസ്ഥം

ഇരുളെന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കട്ടെ
മൗനികൾ ദൈവങ്ങൾ നാവറുക്കട്ടെ
മൗനമെൻ കാതുകൾ മുറിച്ചെടുക്കട്ടെ
മന്ദമായ് മാരുതൻ ഓർമ്മകളും

സിരകളിലെ വിഷമെന്റെ യുക്തിയെടുക്കട്ടെ
തൂലിക മഷിയെന്റെ ഭാവനകളും
പൂക്കാത്ത പൂമാവിൻ ചോട്ടിലിടട്ടെ ഞാൻ
എന്നിലെ ശിഷ്ടമാം കാമനകളും

ഇപ്രകാരം ദാനധർമ്മാദികൾ
പൂർത്തീകരിച്ചു ഞാൻ പോയീടട്ടെ
തിരികെ വിളിക്കാതെ ഒരു വേളയോർക്കാതെ
എന്നെയീ വഴിയിലായ് വിട്ടയക്കൂ
ചരടുകൾ പൊട്ടിച്ചു നീലിമയിലൊഴുകുമൊരു
               ബഹുവർണ്ണ പട്ടമായ് തീർന്നീടുവാൻ